Saturday, April 16, 2016

ഡൊമൈന്‍ സ്വന്തമാക്കന്‍ കൊച്ചിക്കാരനെ തേടി ഫെയ്‌സ്‌ബുക്ക്‌ മേധാവി


മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കന്‍ കൊച്ചിക്കാരനെ തേടി ഫെയ്‌സ്‌ബുക്ക്‌ മേധാവി


മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ സ്വന്തമാക്കാന്‍ കൊച്ചിക്കാരനെ തേടി സുക്കര്‍ബര്‍ക്ക്‌. സോഷ്യല്‍ മീഡിയാ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ച ഫെയ്‌സ്‌ബുക്ക്‌ മേധാവി മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്‌ തന്റെ മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ ഈ കൊച്ചീക്കാരന്‍ പയ്യനെ സമീപിക്കേണ്ടി വന്നു. കഴിഞ്ഞ ഡിസംബറില്‍ അമല്‍ അഗസ്റ്റിന്‍ സ്വന്തമാക്കിയ മാക്‌സ്‌ചാന്‍ സുക്കര്‍ബര്‍ഗ്‌.ഓര്‍ഗ്‌ (ാമഃരവമി്വൗരസലൃയലൃഴ.ീൃഴ) എന്ന ഇന്റര്‍നെറ്റ്‌ ഡൊമൈന്‍ വാങ്ങാനാണ്‌ ഫെയ്‌സ്‌ബുക്ക്‌ മേധാവി താത്‌പര്യ പ്രകടിപ്പിച്ചത്‌. കഴിഞ്ഞ ദിവസം ഇമെയിലിലാണ്‌ ഇതു സംബന്ധിച്ച സന്ദേശം വന്നത്‌. മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എൈകോണിക്‌ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറാ ചാപ്പല്‍ മുഖേനയാണ്‌ ഇമെയില്‍ അയച്ചിട്ടുള്ളത്‌.
ഒറ്റ ദിവസം കൊണ്ടുതന്നെ കച്ചവടം ഉറപ്പിക്കുകയും ചെയ്‌തു. സൈബര്‍ സ്‌ക്വാട്ടിങ്ങ്‌ എന്ന രീതിയിലൂടെയാണ്‌ ഇത്തരമൊരു നേട്ടം അമല്‍ സ്വന്തമാക്കിയത്‌. ഈ രീതിയ്‌ക്ക്‌ സമീപകാലത്തായി വര്‍ദ്ധിച്ച പ്രധാന്യമാണ്‌ കൈവരുന്നത്‌. പ്രശസ്‌തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ്‌ വിലാസങ്ങള്‍ സ്വന്തമാക്കുകയാണ്‌ ഇതിന്റെ ആദ്യപടി. പിന്നീട്‌ ഇത്‌ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കുന്നു. രാജ്യത്ത്‌ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബര്‍ സ്‌ക്വാട്ടിങ്ങ്‌ ആണ്‌ അമല്‍ സുക്കര്‍ബര്‍ഗുമായി നടത്തിയത്‌. കഴിഞ്ഞ ഡിസംബറില്‍ തന്റെ കുഞ്ഞിന്‌ മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ്‌ എന്ന പേരിട്ടുവെന്ന്‌ ഫേസ്‌ബുക്ക്‌ മേധാവി വെളിപെടുത്തിയതിന്‌ പിന്നാലെയാണ്‌ അമല്‍ മാക്‌സ്‌ചാന്‍ സുക്കര്‍ബര്‍ഗ്‌ എന്ന ഇന്റെര്‍നെറ്റ്‌ ഡൊമൈന്‍ വാങ്ങുന്നത്‌. തന്റെ മകളുടെ പേരിലുള്ള ഇന്റെര്‍നെറ്റ്‌ ഡൊമൈന്റെ ഉടമാവകാശം അമലിനാണ്‌ എന്ന്‌ മനസ്സിലാക്കിയ സുക്കര്‍ബര്‍ഗ്‌ ഡൊമൈന്‍ വാങ്ങുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റു വഴി 700 ഡോളറിന്‌ ഇടപാട്‌ നടത്തുകയുമായിരുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ ആഗസ്റ്റിന്‍ എടത്തല കെഎംഇഎ എന്‍ജീയറിംങ്‌ കോളേജില്‍ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്‌

എറണാകുളം സൗത്ത്‌ സ്റ്റേഷനില്‍ വൈഫൈ നാളെ മുതല്‍




കൊച്ചി
എറണാകുളം ജംക്ഷന്‍ (സൗത്ത്‌) ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത്‌ സ്‌റ്റേഷനുകളില്‍ കൂടി ഗൂഗിള്‍ റെയില്‍ടെല്‍ അതിവേഗ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ്‌ സംവിധാനം നാളെ നിലവില്‍ വരും. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ പ്രഭു പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഭോപ്പാല്‍, ഭുവനേശ്വര്‍, കാച്ചേഗുഡ, പുണെ, റായ്‌പൂര്‍, റാഞ്ചി, വിജയവാഡ, വിശാഖപട്ടണം എന്നിവയാണു ഗൂഗിളിന്റെ അതിവേഗ സൗജന്യ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാകുന്ന മറ്റ്‌ സ്‌റ്റേഷനുകള്‍.
ഈ പദ്ധതിയിലൂടെ ദക്ഷിണേന്ത്യയില്‍ വൈഫൈ ലഭ്യമാക്കുന്ന ആദ്യ സ്‌റ്റേഷനാണ്‌ എറണാകുളം ജംക്ഷന്‍. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ്‌ അതിവേഗ വൈഫൈ സൗകര്യം ഗൂഗിള്‍ ആദ്യം ഏര്‍പ്പെടുത്തിയത്‌. പ്രതിദിനം ഒരു ലക്ഷം പേരാണു സ്‌റ്റേഷനില്‍ വൈഫൈ ഉപയോഗിക്കുന്നത്‌.
രാജ്യത്തെ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ വൈഫൈ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 90 സ്‌റ്റേഷനുകളാണു സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. എറണാകുളത്തു വൈഫൈ ടെസ്റ്റിങ്‌ പൂര്‍ത്തിയാക്കിയെങ്കിലും ഉദ്‌ഘാടനം നടക്കാത്തതിനാല്‍ യാത്രക്കാര്‍ക്കു ലഭ്യമാക്കിയിരുന്നില്ല. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഫുട്‌ ഓവര്‍ ബ്രിജുകളിലും വൈഫൈ ലഭ്യമാകും.
ആദ്യ ഒരുമണിക്കൂര്‍ 30 മുതല്‍ 50 എംബിപിഎസ്‌ (മെഗാബൈറ്റ്‌ പെര്‍ സെക്കന്‍ഡ്‌) വേഗതയിലും ഒരു മണിക്കൂറിനു ശേഷം ഒരു എംബിപിഎസ്‌ വേഗതയിലും ഇന്റര്‍നെറ്റ്‌ ബ്രൗസിങ്‌ സാധ്യമാകുന്ന ഹൈസ്‌പീഡ്‌ വൈഫൈ സംവിധാനമാണു സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തുന്നത്‌. റെയില്‍ടെല്ലാണ്‌ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്‌.

Thursday, March 31, 2016

അനാഥമാക്കപ്പെട്ട പേനകള്‍ക്ക്‌ ഇതാ ഒരു നാഥന്‍





കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക്‌ പേന ഒരു വീക്ക്‌നെസ്‌ ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്‌ ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ്‌ പണി കിട്ടിയപ്പോള്‍ ഈ കൊതി ഒന്നുകൂടി കൂടി. 
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ കിടക്കുന്നവയ്‌ക്ക്‌ എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും. അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍ ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ നാഥനായി ജോളി മാറി. ഇത്‌ കഥയുടെ ഫ്‌ളാഷ്‌ ബാക്ക്‌. 
ഇപ്പോള്‍, അനാഥമാക്കപ്പെട്ട ഈ പേനകള്‍ കൊണ്ട്‌ ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക. 
നാല്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, അഞ്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, യൂണീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, തമിഴ്‌നാട്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡസ്‌ ഗോള്‍ഡന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌..... എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ്‌ അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി നേടിക്കൊടുത്തത്‌
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ പറയാവുന്ന ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ തന്നെ ജോളിയെ തേടി കടന്നുവരുകയാണ്‌. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ്‌ അസോസിയേഷന്‍ ഹാളില്‍ ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച 30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 
ജോളിയുടെ കൈവശമുള്ള പേനകളില്‍ 90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്‌. സമൂഹത്തിലെ പ്രമുഖര്‍ സംഭാവന ചെയതവയാണ്‌ ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ്‌ വി.ആര്‍ . കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ, കെ.എം.റോയ്‌,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി നല്‍കിയവയാണ്‌ ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത്‌ സാനുമാഷ്‌ നല്‍കിയ 60 വര്‍ഷം പഴക്കം ചെന്ന പേനയാണ്‌. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി കളായി ശേഖരത്തിലുണ്ട്‌. 
മോണ്ട്‌ ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ്‌ ജോളിയുടെ കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്‌ ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ ഭാഗമാണ്‌. പാര്‍ക്കര്‍,ക്രോസ്‌, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ്‌ ശേഖരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ്‌ ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി. ഒരു കാലത്ത്‌ ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്‌, ബിസ്‌മി, സെല്ലോ, ലക്‌സോര്‍ ,ലില്ലി, മോണ്ടാക്‌സ്‌, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ ശേഖരത്തിലുണ്ട്‌. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ പേനകളാണ്‌ കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍ പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ജോളിയുടെ വീട്‌ ഇങ്ങനെ അനാഥരായ പേനകളുടെ ആലയം തന്നെ ആയി മാറിയിരിക്കുകയാണ്‌ ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ്‌ ഇല്ലാതില്ല. മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്‌-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി കുടുംബവീട്ടില്‍ തന്നെയാണ്‌ ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട്‌ ഇല്ലാത്തതിനാല്‍ പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട്‌ പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം മുന്‍പ്‌ ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്‌ വില്‍ക്കേണ്ടി വന്നു. കിട്ടിയത്‌ കേവലം 300 രൂപ 















പച്ചക്കറി കഴിച്ചാല്‍ ക്യാന്‍സര്‍



വെജ്‌ വേണോ നോണ്‍വെജ്‌ വേണോ എന്നതാണ്‌ ഇക്കാലത്തെ ഭക്ഷണ കാര്യത്തിലെ ഇന്ത്യാക്കാരുടെ ഇടയിലെ ഏറ്റവും വലിയ ചര്‍ച്ച. എന്നാല്‍ അമിതമായ പച്ചക്കറിശീലം ഇന്ത്യാക്കാരെ വന്‍കുടല്‍ അര്‍ബുദ ബാധയുള്ളവരാക്കി മാറ്റുന്നെന്ന്‌ റിപ്പോര്‍ട്ട്‌. പച്ചക്കറി തീറ്റ ജീന്‍ വ്യതിയാനം സംഭവിപ്പിച്ച്‌ രോഗബാധയ്‌ക്ക്‌ കാരണമാക്കുന്നതായി അമേരിക്കയില്‍ നടന്ന ഒരു പഠനമാണ്‌ വ്യക്‌തമാക്കിയിട്ടുള്ളത്‌.
പച്ചക്കറി കൂടുതലായി കഴിക്കുമ്പോള്‍ എഫ്‌എഡിഎസ്‌2 എന്ന ജീനില്‍ വ്യതിയാനത്തിന്‌ കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാകുകയും അവ ഡിഎന്‍എയെ നിയന്ത്രിച്ച്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്നുവെന്നും അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇവര്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഈ റിപ്പോര്‍ട്ടിന്‌ ആധാരമായി മാറിയിരിക്കുന്നത്‌.
ഇന്ത്യാക്കാരെയും അമേരിക്കക്കാരെയും തരം തിരിച്ചുള്ള പഠനത്തിന്റേതാണ്‌ ഫലങ്ങള്‍. പഠനത്തിനായി 234 ഇന്ത്യാക്കാരേയും 311 അമേരിക്കക്കാരേയുമാണ്‌ തെരഞ്ഞെടുത്തത്‌. ഇതില്‍ 68 ശതമാനം ഇന്ത്യാക്കാരില്‍ എഫ്‌എഡിഎസ്‌2 ജീനില്‍ വ്യതിയാനം വന്നതായി കണ്ടെത്തി. എന്നാല്‍ അമേരിക്കക്കാരിലാകട്ടെ 18 ശതമാനം മാത്രമായിരുന്നു വ്യതിയാനമെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ കെക്‌സിയോങ്‌ പറഞ്ഞു.

Saturday, November 28, 2015

ജെമിനോയ്ഡ് എഫ് - ലോകത്തെ ആദ്യ റോബോട്ട് സിനിമാനടി


'ജെമിനോയിഡ് എഫ്' എന്ന പേരിലുള്ള ആന്‍ഡ്രോയ്ഡ് അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്


റോബോട്ടുകളെ കഥാപാത്രങ്ങളാക്കിയുള്ള ഒട്ടേറെ സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു റോബോട്ട് മനുഷ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ, അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ 'സായനോര'യില്‍ ( Sayonara ) ഒരു റോബോട്ടാണ് പ്രധാന നടി!
'ജെമിനോയിഡ് എഫ്' ( Geminoid F ) എന്ന പേരിലുള്ള ഈ ആന്‍ഡ്രോയ്ഡ് അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്. ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് 'സായനോര'യിലെ പ്രമേയം.
കൊജി ഫുകാഡ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. 
കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയാണ് ജെമിനോയിഡ്. ഈ റോബോട്ടിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ച്വുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവിക ചലനം പ്രദാനം ചെയ്യുന്നു. ലാപ്‌ടോപ്പിലൂടെ നിയന്ത്രിക്കാവുന്ന ഈ ആന്‍ഡ്രോയിഡ് സുന്ദരിക്ക് 72 ലക്ഷത്തോളം രൂപയാണ് വില. 
സ്വന്തം അപരന്‍ ഉള്‍പ്പെടെ നിരവധി മനുഷ്യറോബോട്ടുകള്‍ക്ക് രൂപം നല്‍കിയയാളാണ് ഇഷിഗുറൊ. 'ആന്‍ഡ്രോയിഡുകളാകുമ്പോള്‍ പരാതിപറയില്ല, ദേഷ്യപ്പെടില്ല, ഒരിക്കലും ഉറങ്ങുകയുമില്ല', നടിയുടെ മേന്‍മകള്‍ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ (മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്. ഗൂഗിളിന്റെ മൊബൈല്‍ ഒഎസ് അല്ല ഇവിടെ ഉദ്ദേശിക്കുന്നത്). 
യന്ത്രമനുഷ്യരെ യഥാര്‍ഥ മനുഷ്യരായി തെറ്റിദ്ധരിക്കുന്ന കാലത്തിലേക്ക് അധികം താമസമില്ലാതെ നാം എത്തിച്ചേരുമെന്നും ഇഷിഗുറൊ പറയുന്നു. 
ജപ്പാനില്‍ നവംബര്‍ 21ന് 'സയനോര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും 'ജെമിനോയിഡി'ന് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.

ശവപ്പെട്ടികളും സ്മാര്‍ട്ടാകുന്ന കാലം വരുന്നു!


എല്ലാ സംഗതികളും സ്മാര്‍ട്ടാകുന്ന ലോകത്ത് ശവപ്പെട്ടി മാത്രമെന്തിന് ഒഴിവാകണം? പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമീപഭാവിയില്‍ ന്യൂജന്‍ ശവപ്പെട്ടികളും രംഗത്ത് വന്നേക്കാം. 
'പെര്‍ഫെക്ട് ചോയ്‌സ് ഫ്യുണറല്‍സ്' ( Perfect Choice Funerals ) എന്ന ഗ്രൂപ്പ് ഭാവിയിലെ ശവപ്പെട്ടികളെക്കുറിച്ച് അവതരിപ്പിച്ച ആശയത്തില്‍, പെട്ടിക്ക് മുകളില്‍ സ്‌ക്രീനും അതില്‍ മരിച്ചയാളുടെ ചിത്രങ്ങളും അനുശോചനമറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സ്ട്രീമുമൊക്കെയുണ്ട്.
മരിച്ചയാളുടെ ജീവിതത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങള്‍ പെട്ടിക്ക് മുകളിലെ സ്‌ക്രീനില്‍ കാണിക്കാം. ഒപ്പം സോഷ്യല്‍ മീഡിയ വഴി കുടുംബാംഗങ്ങളുടയെും സുഹൃത്തുക്കളുടെയും അനുശോചന സന്ദേശങ്ങളും അവിടെ കാട്ടാന്‍ കഴിയും. 

ശവപ്പെട്ടിയുടെ വശങ്ങളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റ് പാനലുകളുമുണ്ട്. മരിച്ചയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഇഷ്ടപ്പെട്ട നിറമേതായിരുന്നോ ആ നിറത്തില്‍ സൈഡ് പാനല്‍ ക്രമീകരിക്കാന്‍ കഴിയും.
ന്യൂജന്‍ ശവപ്പെട്ടിയുടെ മറ്റൊരു ഫീച്ചര്‍ അതില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള സ്പീക്കറുകളാണ്. മരിച്ചയാളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സ്പീക്കറില്‍നിന്ന് കേള്‍ക്കുക. മരിച്ചയാളുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ട് പ്രസംഗിക്കാന്‍ പലരും വിഷമിക്കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.

വൈദ്യുതിയും ഇന്റര്‍നെറ്റും ഒരുമിച്ച്: പുതിയ വൈഫൈ സങ്കേതം വരുന്നു

ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ്സ് ട്രാക്കറുകളും പോലെ കുറഞ്ഞ അളവ് വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് 'പവര്‍ ഓവര്‍ വൈഫൈ


വൈഫൈ ഇപ്പോള്‍ സര്‍വ്വവ്യാപിയാണ്. വയര്‍ലെസ്സ് ഇന്റര്‍നെറ്റ് എന്നതാണ് ആകര്‍ഷണം. എന്നാല്‍, ഇന്റര്‍നെറ്റ് കൊണ്ട് തീരുന്നതല്ല വൈഫൈയുടെ സാധ്യതകളെന്ന് പലരും കരുതുന്നു. വൈഫൈയുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സംവിധാനം ഇക്കാര്യം സാധൂകരിക്കുന്നു. ഉപകരണങ്ങളില്‍ ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസ്സായി എത്തിക്കാന്‍ സഹായിക്കുന്ന 'പവര്‍ ഓവര്‍ വൈഫൈ' ( Power Over WiFi - PoWiFi ) സംവിധാനമാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. 
മൊബൈല്‍ ഫോണുകളും ടാബുകളും പോലുള്ള വലിയ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ പക്ഷേ, ഈ സംവിധാനംകൊണ്ട് കഴിയില്ല. ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ് ട്രാക്കറുകളും പോലെ, ചെറിയ അളവില്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജുചെയ്യാന്‍ ഇത് പര്യാപ്തമാണ്.
'വൈഫൈയുടെ സഹായത്തോടെ ക്യാമറ സെന്‍സറുകളും മറ്റുപകരണങ്ങളും ചാര്‍ജുചെയ്യാന്‍ സാധ്യമാണെന്ന് ആദ്യമായി തെളിയിച്ചിരിക്കുകയാണ് ഞങ്ങള്‍' -പുതിയ സംവിധാനം വികസിപ്പിച്ചതിന് നേതൃത്വം നല്‍കിയ വാംസി തല്ല പറഞ്ഞു. 'ഒരേ സമയം വൈഫൈ റൂട്ടറും വൈദ്യുതിസ്രോതസ്സുമായി പ്രവര്‍ത്തിക്കുന്ന സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞു'.
ഈവര്‍ഷമാദ്യം ഈ സംവിധാനത്തെക്കുറിച്ച് ആദ്യവിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന 'CoNEXT 2015 സമ്മേളനത്തി'ല്‍ അവതരിപ്പിക്കും. 
വായുവിലൂടെ വയര്‍ലെസ്സായി വൈദ്യുതി കടന്നുപോകുന്ന കാര്യം ഭീതിയുണര്‍ത്തിയേക്കാം. എന്നാല്‍, PoWIFI സംവിധാനത്തില്‍ വളരെ ചെറിയ അളവ് വൈദ്യുതി മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു. അതിനാല്‍ ആശങ്കയുടെ കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു. 
പുതിയ സംവിധാനമുപയോഗിച്ച് അഞ്ച് മീറ്റര്‍ അകലെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്കായി. ഒരു വിയറബിള്‍ ഫിറ്റ്‌നെസ്സ് ട്രാക്കറില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും കഴിഞ്ഞു. 
ആറ് വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ച് നടത്തിയ ടെസ്റ്റിങില്‍, ചാര്‍ജുചെയ്യല്‍ കൊണ്ട് ഇന്റര്‍നെറ്റ് സിഗ്നലിന് തെല്ലും കോട്ടം സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 
ഭാവിയില്‍ ഈ സങ്കേതം കൂടുതല്‍ ക്ഷമതയുള്ളതാക്കാനും, കൂടുതല്‍ അകലേയ്ക്ക് വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനസംഘത്തില്‍പെട്ട ശ്യാം ഗൊല്ലാകോട്ട പറഞ്ഞു.